ഭാര്യയുടെ പീഡനം സഹിക്കാനാകില്ലെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി മുംബൈയിലെ ടിസിഎസിൽ മാനേജറായി ജോലി ചെയ്തിരുന്ന മാനവ് ശർമ (25) ആത്മഹത്യ ചെയ്‌ത സംഭവം ഉത്തർപ്രദേശിലെ ആഗ്രയിലാണ് നടന്നത്.
ജീവനൊടുക്കുന്നതിന് മുമ്പ്, കഴുത്തിൽ കുരുക്കിട്ട് മാനവ് ഒരു വിഡിയോ ചിത്രീകരിച്ചു. കരഞ്ഞുകൊണ്ടാണ് വിഡിയോയിൽ സംസാരിച്ചത്, ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
“ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം. പുരുഷന്മാർ വളരെ ഏകാന്തത അനുഭവിക്കുന്നു,” – വിഡിയോയിൽ മാനവ് പറയുന്നു. മാതാപിതാക്കളോട് ക്ഷമ ചോദിച്ച ശേഷം, തന്റെ മരണശേഷം ഭാര്യ നികിത ശർമ തന്റെ മാതാപിതാക്കളെ തൊടരുതെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നു.
മരണത്തിന് പിന്നാലെ മാനവിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. എന്നാൽ മാനവിന്റെ ഭാര്യ നികിത ശർമ അവർക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു.
“അദ്ദേഹം അമിതമായി മദ്യപിക്കുമായിരുന്നു. പലതവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. മൂന്നുതവണ ഞാനാണ് അദ്ദേഹത്തെ രക്ഷിച്ചത്. മദ്യപിച്ചാൽ അദ്ദേഹം എന്നെ ഉപദ്രവിക്കുമായിരുന്നു. ഇതിനെക്കുറിച്ച് പലതവണ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ട്, പക്ഷേ അവർ അവഗണിച്ചു. ആളുകൾ എന്റെ ഭാഗം കേൾക്കണം,” – നികിത ശർമ വ്യക്തമാക്കി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ – 1056, 0471-2552056
