ചെറുതോണി: ഇടുക്കി പാർക്കിൽ നിർമാണം പൂർത്തിയായ കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെയും ഫോട്ടോ ഫ്രെയിം ഇൻസ്റ്റലേഷനുകളുടെയും ഉദ്ഘാടനകർമം ടൂറിസം-പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി.
2025-ന്റെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയ ജില്ലാ ഇടുക്കിയാണെന്ന് മന്ത്രി പറഞ്ഞു. ഇതൊരു സർവകാല റെക്കോഡാണെന്നും, കോവിഡ് ശേഷമുള്ള കാലഘട്ടത്തിൽ സംസ്ഥാനത്ത് ടൂറിസം രംഗത്ത് മുന്നേറ്റം നടത്തിയ പ്രധാന ജില്ലകളിലൊന്നാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള 3 മാസക്കാലയളവിൽ 9,84,645 ആഭ്യന്തര സഞ്ചാരികൾ ഇടുക്കിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 25% വർധന ഉണ്ടായി. കോവിഡ്ക്കു ശേഷമുള്ള സമയത്തെ കണക്കിലെടുക്കുമ്പോൾ 186.29% വർധനയാണ് രേഖപ്പെടുത്തിയതെന്ന് മന്ത്രി റിയാസ് പറഞ്ഞു. വിദേശ സഞ്ചാരികളുടെ വരവിലും 4% വർധന ഉണ്ടായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിയേറ്റചരിത്രത്തെ ശിൽപ്പങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും സഹായത്തോടെ അവതരിപ്പിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, ചരിത്രാന്വേഷികൾക്കും സഞ്ചാരികൾക്കും ആകർഷകമായ ദൃശ്യാനുഭവം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് എന്നിവരും പങ്കെടുത്തു.